I
എന്റെ സ്വപ്നങ്ങൾക്ക്
ജീവിതം വില പറഞ്ഞ
ഈ ശരദ്കാലത്തിലെന്റെ
ആത്മാവെന്നെ
വെറുത്തുതുടങ്ങിയിരിക്കുന്നു...
സ്വപ്നങ്ങൾക്ക് കാവലാവാൻ
ഒരുപിടിച്ചങ്ങലകൾക്കുടി
നീ എനിക്ക് തന്നിട്ടു പോവുക
II
ആ നശിച്ച സ്വപ്നങ്ങൾ
വീണ്ടും കണ്ടെങ്കിൽ
എന്ന് ഭയന്ന്
ഞാനുറക്കം വേണ്ടെന്നുവെച്ചു
ഉറക്കമില്ലാത്ത കണ്ണുകൾ
മൂടുവാൻ മൃത്യു വന്നിരുന്നുവെങ്കിൽ
ഞാനൊന്നുറങ്ങിയേനെ...
III
ഓർമ്മകളുടെ കൈയിൽ
വിരൽ കോർത്തുകൊണ്ടാണ്
സ്വപ്നങ്ങൾ
കടന്ന് വരാറ്...
പക്ഷെ
സ്വപ്നങ്ങളെന്നോട്
ഓർമ്മകളെക്കുറിച്ച് ചോദിച്ചില്ല
ചോദിച്ചത് എന്റെ നാളെകളെക്കുറിച്ചാണ്
IV
ഇന്നലെകൾ
സ്മൃതിയും വിസ്മൃതിയും
തമ്മിലുള്ള നേരിയ
അകലത്തിൽ നിലനിൽക്കുന്ന
ഒരു ചതുപ്പാണ്
V
ഇന്നലെകളെക്കുറിച്ച് നമുക്കെന്തറിയാം
നമുക്കറിയാവുന്നത് നാളെകളെക്കുറിച്ചാണ്
നാളെകളെക്കുറിച്ച് ഞാൻ തറപ്പിച്ചതെല്ലാം
സ്വപ്നങ്ങളുടെ ഉറച്ച പാറക്കെട്ടിലായിരുന്നു
പാറ ഉരുകുന്നത് ഞാൻ നോക്കിനിന്നു...
സ്വപ്നങ്ങൾ എന്നെത്തിരിഞ്ഞു നോക്കാതെ
ഒഴുകിയകന്നു പോയി
നാളെകൾ എന്റെ കാൺകെ എരിഞ്ഞു തീർന്നു...
എന്റെ കൈയിൽ
ബാക്കി വന്നത്
അവ്യക്തമായ
കുറേ ഇന്നലെകൾ മാത്രമാണ്.